Tuesday, March 18, 2014

കുരിശുരൂപം സംസാരിച്ച ദിവസം Written by ഫാ. ജെൻസൺ ലാസലെറ്റ്



പരാതികളും പരിഭവങ്ങളും തീരാനും മറ്റുള്ളവർ ഏല്പിച്ച മുറിവുകളിൽനിന്ന് സൗഖ്യം ലഭിക്കാനുമുള്ള മാർഗങ്ങളാണ് ലേഖനം പരിചയപ്പെടുത്തുന്നത്.
അന്ന് ദേവാലയത്തിൽ ഞാൻ തനിച്ചായിരുന്നു. സക്രാരിക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന കുരിശുരൂപം നോക്കി ഞാനിരുന്നു. ആ കുരിശുരൂപമെന്നെ ഉറ്റുനോക്കുന്നതുപോലെ തോന്നി. കുരിശിലെ ക്രി സ്തുവിന് ജീവൻ വയ്ക്കുമെന്ന് കരുതിയൊന്നുമല്ല ഞാൻ ദേവാലയത്തിൽ പോയിരുന്നത്. അവൻ എന്നെ ഉറ്റുനോക്കുന്തോറും എന്റെ ശിരസ് താണുകൊണ്ടിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ കെല്പില്ലാത്തവണ്ണം ഞാൻ അധോമുഖനായി. എന്റെ ഭൂതവും വർത്തമാനവും എന്റെ മുൻപിൽ തിരശീല ഉയർത്തി നൃത്തമാടി. ധൈര്യം സംഭരിച്ച് ഞാൻ കുരിശിൻ കീഴിലേക്ക് കുറച്ചുകൂടി അടുത്തു. അവന്റെ കണ്ണുകളിൽ അതാ എന്റെ രൂപം. അതിൽ എന്റെ ജീവിതം മുഴുവനായി ഉണ്ടായിരുന്നു. ആണി ഉയർന്നുനിന്ന അവന്റെ പാദങ്ങൾ ഞാൻ വാരിപ്പുണർന്നു. എത്ര ആഴമാണ് അവന്റെ മുറിവിന്.ഏറെ കഴിഞ്ഞ് ഞാനെന്റെ മുറിയിൽ വന്നു. എ ന്നും പള്ളിയിൽ പോകുന്ന ഞാൻ എത്ര വർഷങ്ങളായി പ്രാർത്ഥിക്കുന്നു, ബലിയർപ്പിക്കുന്നു. എന്നിട്ടുമെന്തേ ആ കുരിശ് ഞാൻ ഇന്നത്തേതുപോലെ കണ്ടില്ല. എന്തുമാത്രം മുറിവുകളാണവന്റെ ദേഹത്ത്. ജീവിതത്തിൽ ആദ്യമായി അവന്റെ ക്ഷതങ്ങൾ ഓർത്ത് ഞാൻ വിതുമ്പി.


കെട്ടുകഥകൾ ഏല്പിച്ച മുറിവുകൾസത്യത്തിൽ ദുഃഖങ്ങളും പരിഭവങ്ങളുമായാണ് ഞാൻ ദേവാലയത്തിൽ ചെന്നത്. പക്ഷേ, അന്ന് ആ കുരിശിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോൾ അവന്റെ മുറിവേറ്റ കരങ്ങൾ എന്നെ വലയം ചെയ്യുന്നതുപോലെ തോന്നി. ഞാൻ മാത്രമല്ല, അവനും മുറിവേറ്റവനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നമ്മളെല്ലാം മുറിവുകളുമായി യാത്രചെയ്യുന്നവരാണ്. എത്രമാത്രം ക്ഷതങ്ങളാണ് ഒരാൾക്ക് ജീവിതത്തിൽ ഏല്‌ക്കേണ്ടതായി വരുന്നത്. അവയിൽ ഏറെയും ആന്തരികമുറിവുകളാണ്. മനസിനെ കുത്തിനോവിക്കുന്ന മുറിവുകൾ. കൂടെയുണ്ടായിരുന്നവർ കൂറുമാറുന്ന അനുഭവങ്ങൾ. ആരോടും പറയരുതെന്നു പറഞ്ഞ ഹൃദയരഹസ്യങ്ങൾ കാതോടുകാതോരം പറന്നുപോകുമ്പോഴുള്ള വേദനകൾ. തെറ്റിദ്ധാരണയുടെ പുറത്ത് പറഞ്ഞുപരത്തപ്പെടുന്ന അഭ്യൂഹങ്ങളും കുത്തുവാക്കുകളും നല്കുന്ന നൊമ്പരങ്ങൾ. പല ചെവികൾ താണ്ടി നമ്മിലേക്കെത്തുന്ന നമ്മെക്കുറിച്ചുള്ള കെ ട്ടുകഥകൾ. ഒരാൾപോലും മനസറിയുവാൻ കൂടെയില്ലാ ത്ത കടുത്ത ഏകാന്തതയുടെ നിമിഷങ്ങൾ... ഇങ്ങനെ എത്രയെത്ര മുറിവുകളുമായാണ് നാം ജീവിതം ജീവിച്ചു തീർക്കുന്നത്.കുരിശിലെ ഈശോയ്ക്കുമുണ്ടായിരുന്നു ഈ മുറിവുകളെല്ലാം. അവന്റേതല്ലാത്ത പുതിയ മുറിവുകൾ ഒന്നും എനിക്കെന്നിൽ കാണാൻ കഴിഞ്ഞില്ല. അവനെ അറിയില്ലെന്നു പറഞ്ഞ പത്രോസ്, ഒറ്റുകാരനായ യൂദാസ്, ഇരുട്ടിന്റെ മറയിൽ മിന്നിമറഞ്ഞ മറ്റു ശിഷ്യന്മാർ. അവനെ ക്രൂശിലേറ്റുക എന്നലമുറയിട്ട ജനക്കൂട്ടം. അവരിൽ എത്രപേർ അവനിൽനിന്ന് സൗഖ്യം നേടിയവരും, അവൻ വിളമ്പിയ ഭക്ഷണം കഴിച്ചവരുമുണ്ടാകും? എന്നിട്ടുമവൻ പാതിവഴിയെ കുരിശുപേക്ഷിക്കുന്നില്ല. അവന്റെ മുറിവുകളല്ല, മറിച്ച് അവയോടുള്ള സമീപനമാണ് നമ്മെയും അവനെയും വേർതിരിക്കുന്നത്. അതോർക്കുമ്പോൾ ഞങ്ങൾ തമ്മിലുള്ള അന്തരം എത്രയോ വലുതാണെന്ന് ഞാനറിയുന്നു.

സുരക്ഷിതത്വം തേടിയുള്ള വേഷങ്ങൾനമ്മൾ മുറിവേല്ക്കുന്നവർ മാത്രമല്ല, മുറിവേല്പിക്കുന്നവർ കൂടിയാണ്. എത്രയോ പേരാണ് നമ്മുടെ വാ ക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും അവഗണ നകൊണ്ടും നിന്ദകൊണ്ടും മുറിവേല്ക്കുന്നത്! പല അവസരങ്ങളിലും താല്ക്കാലിക സുരക്ഷക്കുവേണ്ടി പത്രോസിന്റെയും യൂദാസിന്റെയും മറ്റു ശിഷ്യന്മാരുടെയും രൂപം പേറുന്നവരാണ് നാം. അപ്പോഴൊന്നും നമ്മളോർക്കുന്നില്ല മറുഭാഗത്ത് ക്രിസ്തുവിനെപ്പോലെ മുറിവേല്ക്കുന്ന സ്‌നേ ഹിതരെയും ഉറ്റവരെയും കുറിച്ച്. അവരുടെ മാനസികാവസ്ഥയെപ്പറ്റി. ഗുരുനിഷേധിയായ പത്രോസിനെപ്പോലെ തിരിച്ചുവരാനുള്ള മനസ് ലഭിച്ചെങ്കിൽ എന്നാശിക്കുകയാണ്. ഒരുപക്ഷേ, ഒരുമിച്ചിരുന്നുള്ള സംസാരവും ഭക്ഷണവും യാത്രയും ഹൃദയം തുറന്നുള്ള പങ്കുവയ്ക്കലുകളും ഉണ്ടായിരുന്നെങ്കിൽ എത്രയോ പിരിമുറുക്കങ്ങളും ആധികളും തെറ്റിദ്ധാരണകളും മാറുമായിരുന്നു. അതിനൊന്നും മുതിരുവാൻ പലപ്പോഴും നമുക്കാവുന്നില്ല. മുറിവുകൾ ഏറെ ഏല്ക്കുമ്പോഴും മുറിവുകൾ ഏല്പിക്കാത്തവർ എത്ര ധ ന്യരാണ്. വിശുദ്ധരെല്ലാം അങ്ങനെയാണ്, ക്രിസ്തുവും. കുരിശിൽക്കിടന്നു പിടഞ്ഞപ്പോഴും അവനെ നോവിച്ചവരോടവൻ പൊറുത്തു എന്ന് പറയുമ്പോൾ സത്യത്തിൽ അവൻ ദൈവപത്രനാണെന്നതിന് മറ്റെന്തു തെളിവാ ണ് വേണ്ടത്? ജീവിതത്തിൽ രണ്ടു കാര്യങ്ങൾ മറക്കുവാൻ ശ്രമിക്കണം. അപ്പോൾ നീ സന്തോഷവാനാകും. ഒന്ന്, നീ മറ്റുള്ളവർക്ക് ചെയ്ത അനവധിയായ ഉപകാരങ്ങൾ. രണ്ട്, മറ്റുള്ളവർ നിന്നോടു ചെയ്ത അതിക്രമങ്ങളും തിന്മകളും. കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ. പക്ഷേ, അത് പ്രാവർത്തികമാക്കുവാൻ അത്ര എളുപ്പമല്ല. നമ്മുടെ ജീ വിതംതന്നെ അതിനു സാക്ഷ്യം. മറക്കുവാനും പൊറുക്കുവാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണം. മുറിവേറ്റിട്ടും മുറിവേല്പിക്കാത്ത അവനിൽനിന്നും പഠിക്കുവാൻ ശ്രമിക്കാം. അവന്റെ ക്ഷതങ്ങളാൽ മാത്രമല്ല, നമ്മുടെ ക്ഷതങ്ങളാലും മറ്റുള്ളവർ സുഖമാക്കപ്പെടട്ടെ.''അപ്പോൾ നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നി ന്റെ മുൻപിലും കർത്താവിന്റെ മഹത്വം നിന്റെ പിൻപിലും നിന്നെ സംരക്ഷിക്കും'' (ഏശയ്യാ 55:8).


0 comments:

Post a Comment