Friday, November 14, 2014

Sahanam

''നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ. അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാൽ, മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കാൻവേണ്ടി, അവൻ തന്നെ എതിർത്ത പാപികളിൽനിന്നു എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിൻ'' (ഹെബ്രാ.12:2-3).

സുഖവും സന്തോഷവും നഷ്ടപ്പെടുമ്പോൾ, നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യം സ്വാഭാവികമാണ്. ജീവിതപങ്കാളിയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും അധികാരികളുമൊക്കെ നമ്മുടെ സുഖം നഷ്ടപ്പെടുത്തുമ്പോൾ നമുക്കവരെ സ്‌നേഹിക്കുക പ്രയാസകരമാകാം. പക്ഷേ, ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം മറക്കാതിരിക്കാനും കൂടുതൽ ഉൽക്കൃഷ്ടമായ സന്തോഷങ്ങളെ കണ്ടെത്താനും ഇവർ നമുക്കാവശ്യമാണ്. ലൗകീകാനന്ദം നഷ്ടപ്പെടുത്തുന്നത് ദൈവികാനന്ദം വെളിപ്പെടുത്താനാണ്. മാനുഷിക സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നത് ദൈവിക സുരക്ഷിതത്വത്തിന്റെ സമാധാനത്തിലേക്ക് ഉയർത്താനാണ്. ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെട്ടതോർത്തുള്ള ദുഃഖവും നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യവും നമ്മെ തളർത്തിക്കളയും.
ചെയ്യാത്ത തെറ്റിന്റെ പേരിൽ കഠിനമായ പീഡനവും ജയിൽശിക്ഷയും അപമാനവും സഹിച്ച ഒരു വൈദികൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു: ''ഇപ്പോൾ എന്റെ ഹൃദയം നിറയെ അലൗകീകമായ ഒരു ആനന്ദമാണ്. ലോകത്തിന് എടുത്തുമാറ്റാൻ കഴിയാത്ത ആനന്ദം. പീഡനങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഇത്തരമൊരു ആനന്ദം ഉണ്ടെന്ന് ചിന്തിക്കാൻപോലും എനിക്കാവുമായിരുന്നില്ല.''

നമ്മളും എത്രയോ വർഷങ്ങളായി പലതരം സഹനങ്ങളിലൂടെ കടന്നുപോകുന്നു. ഉൽക്കൃഷ്ടമായ ആനന്ദത്തിലേക്ക് അത് നമ്മെ നയിച്ചിട്ടുണ്ടോ? ദൈവിക വെളിപാടുകൾ സ്വീകരിക്കാൻ കഷ്ടതകൾ കാരണമായിട്ടുണ്ടോ? സങ്കീർത്തകൻ പറഞ്ഞു: ''ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അ ങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ?'' (സങ്കീ. 119:71).
ദീർഘകാലത്തെ സഹനം വഴി ഞാൻ കൂടുതൽ ശുദ്ധീകരിക്കപ്പെടുകയും ആന്തരികമായ ആനന്ദവും ശക്തിയുംകൊണ്ട് നിറയപ്പെടുകയും ചെയ്യുന്നതിനുപകരം സന്തോഷമില്ലാത്തവനും നിരുന്മേഷവാനുമായിട്ടുണ്ടെങ്കിൽ വിശ്വാസജീവിതം ഇനിയും ക്രമപ്പെടുത്തേണ്ടതുണ്ട്. സഹനം അനേകരെ പുണ്യത്തിൽ വളർത്തിയിട്ടുണ്ട്. പക്ഷേ, എന്റെ സഹനം എന്നെ തളർത്തുന്നതെന്തുകൊണ്ടാണ്? എന്റെ ദുരിതങ്ങൾ എന്തുകൊണ്ട് എന്റെ ആത്മീയവളർച്ചയ്ക്ക് ഉപകാരപ്പെടുന്നില്ല?

നിരാശയും വെറുപ്പും ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് നോക്കുക. ''അവിടുത്തെ നോക്കിയവർ പ്രകാശിതരായി...'' (സങ്കീ. 34:5).

പ്രാർത്ഥന
കർത്താവേ, എന്റെ വേദനകളെ ആത്മീയ സന്തോഷങ്ങളാക്കി മാറ്റേണമേ... എന്റെ നഷ്ടങ്ങളെ ആത്മീയ നേട്ടങ്ങളാക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്റെ എല്ലാ ദുരിതങ്ങളും എനിക്കുപകാരമായി മാറട്ടെ, ആമ്മേൻ.

0 comments:

Post a Comment