Thursday, July 11, 2013

വീഴ്‌ചകളിലും തകര്‍ച്ചകളിലും നിരാശപ്പെട്ടുപോകാതെ പ്രത്യാശയുടെ പാത കണ്ടെത്താന്‍ സഹായിക്കുന്ന ദൈവിക ചിന്തകള്‍.

എന്റെ മനസിനെ ആഴത്തില്‍ സ്വാധീനി ച്ചിട്ടുള്ള ഒരു കഥയുണ്ട്‌- അതിന്റെ ആശയം ചുരുക്കത്തില്‍ ഇങ്ങനെയാണ്‌. ജീവിതസായാഹ്നത്തില്‍ എന്റെ ഇന്നലെകളിലേക്ക്‌ സ്വര്‍ഗീയ പിതാവ്‌ എന്നെ നടത്തുകയാണ്‌. ദൂരെ ചക്രവാളംവരെ നീളുന്ന പാതയില്‍ എന്റെ ജീവിതയാത്ര അവിടുന്നെന്നെ കാണിച്ചുതരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കാല്‌പാദങ്ങള്‍ക്കു പുറമേ മറ്റു രണ്ടു കാല്‌പാദങ്ങള്‍ക്കൂടി. അവിശ്വസനീയതയോടെ വീണ്ടും അങ്ങോട്ടു നോക്കിയപ്പോള്‍ മനസിലായി, അതെന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ നാളുകളാണ്‌. പക്ഷേ, മറ്റൊരാളും എന്നോടൊപ്പമുണ്ട്‌. അതാരാണെന്നു ചിന്തിച്ചിരിക്കേ, എന്റെ സ്വര്‍ഗീപിതാവ്‌ എന്നോടു പറഞ്ഞു. ``പ്രിയപ്പെട്ട മകളേ, നിന്റെ കാല്‌പാദങ്ങള്‍ക്കൊപ്പം കാണുന്നത്‌ എന്റെ കാല്‌പാദങ്ങളാണ്‌. നിന്റെ ജീവിതയാത്രയിലുടനീളം നിന്നോടൊപ്പം ഞാനും നടക്കുകയായിരുന്നു.'' നിറകണ്ണുകളോടെ ഞാന്‍ വീണ്ടും ആ പാതയോരത്തേക്ക്‌ സൂക്ഷിച്ചുനോക്കി.

ഇത്തവണ ഞാന്‍ കുറച്ചുകൂടി അത്ഭുതപ്പെട്ടു. കാരണം, ചില സമയങ്ങളില്‍ രണ്ടു കാല്‌പാദങ്ങള്‍ മാത്രമേയുള്ളൂ. അതെന്റെ വേദനയുടെ അവസ്ഥകളാണ്‌. എന്റെ വേദനയില്‍ ഞാന്‍ മാത്രം. എന്തുകൊണ്ട്‌ പിതാവേ, നീപോലും എന്റെകൂടെ ഉണ്ടായിരുന്നില്ല. ദുഃഖങ്ങളില്‍ ഞാനെത്ര വേദനിച്ചു. അല്‌പവിശ്വാസിയായ എന്നെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി അവിടുന്ന്‌ പറഞ്ഞു, ``എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വേദനയില്‍, നിന്റെ ഇല്ലായ്‌മയില്‍, നിന്റെ കഷ്‌ടപ്പാടില്‍ നീ കണ്ടത്‌ നിന്റെ കാലടികള്‍ അല്ല, അവ എന്റേതാണ്‌. നിന്റെ ദുഃഖങ്ങളില്‍ നീ എന്റെ തോളിലായിരുന്നു. നിനക്കുവേണ്ടി നടന്നത്‌ ഞാനാണ്‌.''

പലപ്പോഴും നാമിങ്ങനെയാണ്‌. കരുതലാര്‍ന്ന ഈശോയുടെ വലിയ കരങ്ങള്‍ എ പ്പോഴും കൂടെ ഉണ്ടെന്നുള്ള കാര്യം മറന്നുപോകുന്നു. പലപ്പോഴും നമ്മുടെ വേദനകളില്‍ പരാതി പറയാനും ആവശ്യങ്ങള്‍ ചോദിക്കാനുമല്ലാതെ, തമ്പുരാന്റെ കരുതലാര്‍ന്ന സ്‌നേഹം അനുഭവിക്കാന്‍ കൂട്ടാക്കാറില്ല. ഒരിക്കലും ഉപേക്ഷിക്കാതെ തെറ്റുകള്‍ ക്ഷമിച്ചുകൊണ്ട്‌ വേദനകളില്‍ കൈത്താങ്ങായി സ്വര്‍ഗീയപിതാവ്‌ അഭയമായി, ആശ്രയമായി നമ്മോടൊപ്പമുണ്ടെന്നു വിശ്വസിക്കാന്‍ സാധിക്കണം.


നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവം അറിഞ്ഞുതന്നെയാണ്‌ നടക്കുന്നത്‌. ദൈവം എന്നെ ഉപേക്ഷിച്ചു, അല്ലെങ്കില്‍ എന്തുകൊണ്ടാണ്‌ എനിക്കുമാത്രം ഇങ്ങനെ? മറ്റുള്ളവര്‍ക്കെല്ലാം എത്ര നന്മകളാണ്‌ ദൈവം നല്‌കിയത്‌? തുടങ്ങിയ ചിന്താഗതികള്‍ പാടെ ഉപേക്ഷിച്ച്‌ നമ്മുടെ കാല്‌പാദങ്ങളോടൊപ്പം ഈ വേദനാവേളയില്‍ മറ്റൊ രു കാല്‌പാദവുംകൂടി ഉണ്ടല്ലോ എന്നൊന്ന്‌ ഓര്‍ത്തുനോക്കിയാലോ? എന്റെ കരങ്ങളോടൊപ്പം ദൈവത്തിന്റെ കരങ്ങള്‍, എന്റെ മനസിനോടൊപ്പം ദൈവത്തിന്റെ മനസ്‌, ബുദ്ധി, ശക്തി, അങ്ങനെ എല്ലാം. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ആരെക്കാളും വലിയവനായിരിക്കും നാം. കാരണം, നമ്മുടെ കൂടെയുള്ളത്‌ ദൈവത്തിന്റെ ശക്തിയാണ്‌. ആ ശക്തിക്കുമേല്‍ ഒന്നിനും വാഴാന്‍ സാധ്യമല്ല.

വീഴ്‌ചകളില്‍ ദുഃഖിച്ചിരിക്കാതെ നിരാശയുടെ പടുകുഴിയില്‍ വീണു ചാമ്പലാകാതെ, പറ്റിപ്പോയല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു കഴിയാതെ മാനസാന്തരത്തിലേക്കും പ്രത്യാശയിലേക്കും കടന്നുവന്ന്‌, ദൈവത്തിന്റെ വലിയ സ്‌നേഹം അനുഭവിക്കുന്നവരായി മാറാന്‍ ശ്രമിക്കാം. ഇടറാതെ, പതറാതെ, തളരാതെ, അഭയമേകുന്ന ആ വലിയ കരങ്ങള്‍ക്കുകീഴെ ശാന്തമായി ഉറങ്ങാന്‍ ആഗ്രഹിക്കാം. വേദനകളുടെ ഇന്നലെകളെ പ്രതീക്ഷകളുടെ നാളെകളാക്കാന്‍, നിരാശയുടെ കാണാക്കയങ്ങളില്‍നിന്നു പ്രത്യാശയുടെ കിരണങ്ങളേകാന്‍ ഇനി നമ്മുടെ വിരല്‍ത്തുമ്പില്‍ ആ വലിയ പിതാവിന്റെ വിരല്‍ത്തുമ്പുകൂടി... നല്ല നാളെയുടെ തുട ക്കം നമ്മുടെ ആ വലിയ പിതാവിനൊപ്പം ഈ നിമിഷം നമുക്കും ആരംഭിക്കാം.

0 comments:

Post a Comment